ദുബായ്: സുരക്ഷ, പ്രതിസന്ധി കൈകാര്യം ചെയ്യൽ, വിവര സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വിവിധ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) ഒരു അന്താരാഷ്ട്ര പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തു. ഗവൺമെന്റ് എക്സ്പീരിയൻസ് എക്സ്ചേഞ്ച് ഓഫീസ് സംഘടിപ്പിച്ച ‘സെക്യൂരിറ്റി, സേഫ്റ്റി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് ലീഡേഴ്സ് പ്രോഗ്രാമി’ന്റെ ഭാഗമായി 17 രാജ്യങ്ങളിൽ നിന്നുള്ള 23 ഉന്നത ഉദ്യോഗസ്ഥരാണ് ദുബായിലെത്തിയത്.
ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, എയർപോർട്ട്സ് അഫയേഴ്സ് സെക്ടറിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാങ്കിതി എന്നിവർ ചേർന്ന് പ്രതിനിധി സംഘത്തെ സ്വീകരിച്ചു. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 3-ലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
സന്ദർശനത്തിനിടെ, കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളും പ്രവർത്തനങ്ങളും ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പ്രതിനിധികൾക്ക് പരിചയപ്പെടുത്തി. സുരക്ഷ, പ്രതിസന്ധി കൈകാര്യം ചെയ്യൽ, റിസ്ക് മാനേജ്മെന്റ്, വിവര സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ജിഡിആർഎഫ്എ ദുബായ് നടപ്പാക്കുന്ന മികച്ച പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. ദുബായ് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനും സഹായിക്കുന്ന ഏറ്റവും പുതിയ ഡിജിറ്റൽ സംവിധാനങ്ങളും സാങ്കേതികവിദ്യകളും പ്രതിനിധി സംഘം നേരിട്ട് കണ്ടു മനസ്സിലാക്കി.
സെക്യൂരിറ്റി കാര്യങ്ങളിൽ യുഎഇ ഒരു ആഗോള വിജ്ഞാന കൈമാറ്റ കേന്ദ്രമായി മാറിയെന്ന് ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ജിഡിആർഎഫ്എ ദുബായ് ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ഇത് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനും സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനും സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തിന്റെ ഭാഗമായി ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവന കേന്ദ്രത്തിലും സംഘം പര്യടനം നടത്തി. ദുബായിലൂടെ യാത്ര ചെയ്യുന്നവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനും ജിഡിആർഎഫ്എ ദുബായ് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.