യമനിലെ ജയിലിൽ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അവസാനവട്ട ചർച്ചകൾ തുടരുകയാണ്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിൽ ചർച്ചകൾ തുടരുകയാണ്. തിങ്കളാഴ്ച യെമനിൽ സുപ്രധാന യോഗം ചേർന്നിരുന്നു.
യെമൻ പൗരന്റെ കുടുംബവുമായി ഇതിനകം മൂന്ന് ചർച്ചകൾ പൂർത്തിയായി. സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ യെമൻ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ എന്നിവർ പങ്കെടുത്തു. ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നത് ഇന്നലത്തെ ചർച്ചയിൽ തലാലിന്റ കുടുംബം അംഗീകരിച്ചില്ല. നാളെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്.