കനത്ത വേനലില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി തുറന്ന ഇടങ്ങളില്‍ നേരിട്ട് സൂര്യപ്രകാശത്തില്‍ ജോലി ചെയ്യുന്നത് നിരോധിക്കുന്ന മധ്യാഹ്ന വിശ്രമ നിയമം ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ നടപ്പാക്കുമെന്ന് യുഎഇ മാനവശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ ഈ നിരോധനം ബാധകമാണ്. തൊഴിൽസ്ഥലങ്ങളിൽ തണൽസ്ഥലങ്ങൾ, തണുപ്പിക്കാൻ സംവിധാനം, കുടിവെള്ളം, വൈദ്യസഹായം എന്നിവ നൽകണമെന്നും നിർദേശിക്കുന്നു. കഴിഞ്ഞ 21-ാം വർഷമായി നടപ്പാക്കി വരുന്ന ഈ പദ്ധതി 99% കൃത്യമായി പാലിച്ചുവരുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളിക്ക് ഒരാൾക്ക് 5,000 ദിർഹം വീതം പിഴ ലഭിക്കും. പരമാവധി പിഴ 50,000 ദിർഹം. പരിശോധനകളും ബോധവത്കരണ പരിപാടികളും ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.