അബുദാബി: മകൾക്കും പേരക്കുട്ടിക്കുമൊപ്പം അബുദാബിയിലേക്ക് യാത്രചെയ്യാനെത്തിയ വയോധികയെ തിരിച്ചയച്ചെന്ന് പരാതി. യാത്രാവിലക്കുണ്ടെന്നാരോപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ വിമാനത്താവളത്തിൽനിന്ന് വയോധികയെ തിരിച്ചയച്ചതായാണ് പരാതി. തിരുവനന്തപുരം സ്വദേശി ആബിദാ ബീവിക്കാണ് ഈ ദുരനുഭവം. എന്നാൽ, മറ്റൊരു വിമാനത്തിൽ ആബിദാ ബീവി ചൊവ്വാഴ്ച യുഎഇയിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തുനിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാനാണ് ആബിദാ ബീവി മകൾക്കും പേരക്കുട്ടിക്കുമൊപ്പമെത്തിയത്. ഇമിഗ്രേഷൻ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ പത്തുമിനിറ്റ് ബാക്കിനിൽക്കെയാണ് യാത്രാവിലക്കുണ്ടെന്ന് ആരോപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ആബിദാ ബീവിയുടെ ബോർഡിങ് പാസ് തിരിച്ചുവാങ്ങിയത്. എല്ലാവരുടെയും യാത്ര മുടങ്ങുന്നത് ഒഴിവാക്കാൻ ഉമ്മയെയും പേരക്കുട്ടിയെയും വീട്ടിലേക്ക് തിരിച്ചയച്ച മകൾ ജാസിൻ അബുദാബിയിലെത്തി യാത്രാവിലക്കുണ്ടോയെന്ന് അന്വേഷിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നൽകിയ വിവരം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യക്തമായതോടെ ആബിദാ ബീവി പേരമകനൊപ്പം ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച യുഎഇയിൽ തടസങ്ങളില്ലാതെ ഇറങ്ങി. തിരുവനന്തപുരത്തെ ഇമിഗ്രേഷൻ അധികൃതർപോലും കണ്ടെത്താത്ത യാത്രാവിലക്ക് എങ്ങനെയാണ് നിങ്ങൾ കണ്ടെത്തിയതെന്ന് അന്വേഷിച്ച് മകൾ എയർ ഇന്ത്യ എക്സ്പ്രസിന് ഇ- മെയില്‍ അയച്ചിരുന്നു. കോൾ സെന്ററിലേക്ക് വിളിച്ചതിനും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. തങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിനും മാനസികവിഷമങ്ങൾക്കും പരിഹാരം കാണുന്നതിന് തുടർ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.