അബുദാബി: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 963 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി.
ഒരു പുതിയ ജീവിതം ആരംഭിക്കാനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും സമൂഹത്തിൽ ക്ഷമയുടെയും അനുകമ്പയുടെയും മൂല്യങ്ങൾ വളർത്തിയെടുക്കാനും അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് തടവുകാരെ മോചിപ്പിക്കുന്നത്.
ദുബായ്: തടവുശിക്ഷ അനുഭവിക്കുന്ന 985 പേരെ ബലി പെരുന്നാൾ പ്രമാണിച്ച് വിട്ടയക്കാൻ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.
തടവുകാരെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള മാനവിക സമീപനത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ പറഞ്ഞു. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും സമൂഹത്തിൽ ക്ഷമയും കരുണയും വളർത്താനുമുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ നീക്കത്തിലൂടെ പ്രകടമായത്.
ഷാർജ: ഈദ് അൽ അദയുടെ ഭാഗമായി 439 തടവുകാരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.
മാപ്പ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുകയും കസ്റ്റഡിയിൽ കഴിയുമ്പോൾ നല്ല പെരുമാറ്റം പ്രകടിപ്പിക്കുകയും ചെയ്തവർക്കാണ് മോചനം ലഭിക്കുക.